കൽപ്പറ്റ: വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിൽ സാധ്യതയും വർധിച്ചിരിക്കുകയാണ്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക, നദികൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുത്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.അടുത്ത മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. വയനാട്ടിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. രണ്ട് മരണം ഉണ്ടായതായും 20 ൽ അധികം പേർ കുടുങ്ങിയതായുമാണ് നിഗമനം. സംഭവത്തിന്റെ ഗൗരവം വിലയിരുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്‌ച നടത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.രക്ഷാദൗത്യങ്ങൾഏകോപിപ്പിക്കുന്നതിനായി റവന്യൂ, കൃഷി മന്ത്രിമാരും ഉടൻ വയനാട്ടിലെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.മീനങ്ങാടിയിലെ എൻ.ഡി.ആർ.എഫ് യൂണിറ്റിനെ സംഭവസ്ഥലത്തേക്ക് ഉടൻ വിന്യസിക്കാനും കോഴിക്കോട് നിന്നുള്ള സംഘത്തെയും വയനാട്ടിലേക്ക് തിരിക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്‌തു.കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് മേപ്പാടി മേഖലയിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനടിയിൽ ആളുകളും വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുകയാണ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ചിരുന്ന കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണു. മഴ ശക്തമായതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികളും റോഡിലൂടെ സഞ്ചരിച്ചിരുന്നവരും ഉൾപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും കണ്ണൂരിലെ പേരാവൂർ, ഇരിട്ടിയിൽ നിന്നുള്ള കൂടുതൽ രക്ഷാസംഘങ്ങളും മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതർ അറിയിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഒരു പാട് നല്ല പാതകൾ കുറഞ്ഞ ചെലവിൽ ഭൂമിക്ക് മുകളിൽ കൂടി നിർമിക്കാമെന്നിരിക്കെ ദുരന്തമേഖലയിലുടെ തുളച്ചു മുറിച്ച് റോഡുണ്ടാക്കാൻ നടത്തിയ നീക്കം അന്വേഷിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്..
Disaster warning for everyone. Red alert, ministers and rescue teams to Wayanad.




















